മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിന്റെ പദ്ധതി പ്രകാശനം ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി നിർവ്വഹിച്ചു. ചടങ്ങിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.
ശാരീരിക – മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ചികിത്സക്കും പുനരധിവാസത്തിനും ലൈഫ്ഷോറിൽ വിദഗ്ദരായ ഡോക്ടർമാരുടേയും തെറാപ്പിസ്റ്റുകളുടേയും സേവനമുണ്ടാവും. ഓട്ടിസം, വളർച്ചകുറവ്, ബുദ്ധിമാന്ദ്യം, പഠന വൈകല്യം, സംസാര വൈകല്യം തുടങ്ങിയവയ്ക്കായി ഏറ്റവും നൂതന ചികിത്സാ സംവിധാനങ്ങളുണ്ടാകും. സെൻസറി റൂം, വിവിധ തെറാപ്പികൾക്കായുള്ള വിഭാഗങ്ങൾ എന്നിവ സെന്ററിന്റെ പ്രത്യേകതയാണ്. സെന്റർ ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് സ്യ്യിദ് ഖലീൽ അൽ ബുഖാരി അറിയിച്ചു.
പരിപാടിയിൽ സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, ഡോ. ആലസൻകുട്ടി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, റഷീദ് നയ്യാൻ, നജു കടലുണ്ടി, ഉമർ മേൽമുറി, അബ്ദുൽ ലത്വീഫ് പൂവ്വത്തിക്കൽ, മുഹമ്മദ് നൗഫൽ കോഡൂർ എന്നിവർ പ്രസംഗിച്ചു.
രാവിലെ 11.30ന് മലപ്പുറം പ്രസ്ക്ലബ്ബുമായി ചേർന്ന് മാധ്യമ പ്രവർത്തകർക്കായി ‘ദുരന്ത ബാധിത പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലക്ക് തുമ്മാരുകുടി നേതൃത്വം നൽകി. ‘പഠനം, ഉപരി പഠനം: പുതിയ കാലത്ത്’ എന്ന വിഷത്തിൽ മഅ്ദിൻ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
പരിപാടിയുടെ ഭാഗമായി ദുരന്ത ലഘൂകരണ രംഗക്ക് പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബ്ബുകൾ, ട്രോമാ കെയർ അംഗങ്ങൾ തുടങ്ങിയവർക്ക് ‘ദുരന്ത സമയത്തെ സന്നദ്ധ സേവനം’ എന്ന വിഷയത്തിൽ വർക്ക് ഷോപ്പും നടന്നു.
